ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിൽ എത്തിയതോടെ നേതൃമാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡൽഹിയിൽ നടന്നത് രാജ്യസജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ്. മറ്റെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് നിർണായക യോഗം ചേർന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും സ്ഥാനാർഥി നിർണയത്തെക്കുറിച്ചുമാണ് ചർച്ച നടന്നതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 20നാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയത്. രണ്ടര വർഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.